മൂവാറ്റുപുഴ : പതിനഞ്ച് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ റാണിനഗർ സ്വദേശി സാഗർ മൊല്ല (26), നാദിയ സ്വദേശി ദിബാകർ മണ്ഡൽ (30) എന്നിവരെയാണ് റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മൂവാറ്റുപുഴ പോലീസും ചേർന്ന് പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി എം. ഹേമലതക്ക് ലഭിച്ച രഹസ്യവിവരത്തെതുടർന്നാണ് അന്വേഷണമെന്നും ഇതര സംസ്ഥാനതൊഴിലാളികൾക്കിടയിൽ കഞ്ചാവ് എത്തിക്കുന്ന സംഘത്തിൽപ്പെട്ടവാരാണ് പിടിയിലായതെന്നും പോലീസ് പറഞ്ഞു.
ബംഗാളിൽ നിന്ന് തീവണ്ടിയിൽ ആലുവയിൽ ഇറങ്ങി ഓട്ടോറിക്ഷയിൽ കഞ്ചാവുമായി വരവെയാണ് ഇരുവരെയും പിന്തുടർന്ന് പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. കിലോ ഗ്രാമിന് ആയിരം രൂപയ്ക്ക് അവിടെ നിന്നും കഞ്ചാവ് വാങ്ങി ഇരുപത്തയ്യായിരം രൂപയ്ക്കാണ് ഇവിടെ വില്പന നടത്തുന്നതെന്ന് പോലീസ് അറിയിച്ചു.

ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ നേതൃത്വത്തിൽ നർക്കോട്ടിക്ക് സെൽ ഡി വൈ എസ് പി ജെ. ഉമേഷ് കുമാർ, മൂവാറ്റുപുഴ ഡി വൈ എസ്.പി. പി.എം ബൈജു, ഇൻസ്പെക്ടർ ബേസിൽ തോമസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ഈ മാസം ആലുവയിൽ 69 ഗ്രാം രാസ ലഹരിയുമായി മൂവാറ്റുപുഴ സ്വദേശി ബിലാൽ (21), അങ്കമാലിയിൽ 19 ഗ്രാം രാസലഹരിയുമായി കോട്ടയം കങ്ങഴ സ്വദേശി അനന്ദു (26) എന്നിവരെ റൂറൽ പോലീസ് പിടികൂടിയിരുന്നു.


